പഴയ നമ്പൂതിരിമാർ വൃത്തിയാവാനല്ല, ശുദ്ധമാവാനാണ് കുളിച്ചിരുന്നത് എന്ന് പറയാറുണ്ട്.
എൻ്റെ ഒരു മുത്തശ്ശ്യമ്മ വലിയ “ശുദ്ധക്കാരി” ആയിരുന്നു. കാറിൽ യാത്ര ചെയ്ത് വന്നാൽ കുളിച്ച ശേഷം മാത്രമേ അകത്ത് കയറാവൂ എന്ന് മുത്തശ്ശ്യമ്മക്ക് നിർബ്ബന്ധമായിരുന്നു. ഈ ശുദ്ധം ഒരു modern ശുദ്ധമാണ് – “കാറ് ശുദ്ധം.” രജസ്വലയായ സ്ത്രീകൾ മുത്തശ്ശ്യമ്മയുടെ മുമ്പിൽ വരാൻ പാടില്ല. എങ്ങാനും കണ്ടാൽ മുത്തശ്ശ്യമ്മ കുളത്തിൽ മുങ്ങിക്കുളിക്കും.
ഇതൊന്നും പോരാതെ കാലു കഴുകാ ശുദ്ധം, നിർമ്മാല്യ ശുദ്ധം, എമ്പ്രാൻ ശുദ്ധം…. അങ്ങനെ പലതരം ശുദ്ധങ്ങൾ.
ഈ മുത്തശ്ശ്യമ്മക്ക് പഴഞ്ചൻ സമ്പ്രദായങ്ങളുണ്ടായിരുന്നെങ്കിലും സമകാലീന സംഭവങ്ങൾ അറിയാൻ പത്രം വായിച്ചിരുന്നു. വായിക്കാൻ കയ്യിലെടുക്കും മുമ്പ്, പേപ്പറിൽ കുറച്ച് വെള്ളം തളിക്കും. (അവിടെ പേപ്പർ കൊണ്ടു വന്നിരുന്നത് ഒരു അഹമ്മദ് ആയിരുന്നു!) വെള്ളം തളിച്ച് ശുദ്ധമാക്കിയ ശേഷം മാത്രമേ പത്രം വായിച്ചിരുന്നുള്ളൂ.
ഇപ്പറഞ്ഞതിനൊക്കെ വിരുദ്ധമായ ഒരു ശ്ലോകം ഉദ്ധരിച്ച് നിർത്തുന്നു.
തൈലാദിവസ്തുക്കളശുദ്ധമായാൽ
പൗലോസു തൊട്ടാലതു ശുദ്ധമാകും
അന്തർജ്ജനം മന്നിലയിത്തമായാൽ
അന്തോണിയെക്കൊണ്ട് തൊടീച്ചെടുക്കാം.